ന്യൂയോർക്ക്: ഫുട്ബോൾ ലോകകപ്പിന് തുടക്കമാകാൻ 22 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് വില കുത്തനെ ഇടിയുന്നു. ടിക്കറ്റിന്റെ ഡിമാൻഡ് കുറഞ്ഞതാണ് വില കുറയാൻ കാരണം.
കഴിഞ്ഞ ഒരു മാസത്തിനിടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ശരാശരി ടിക്കറ്റ് നിരക്കിൽ 23 ശതമാനത്തിലധികം കുറവുണ്ടായി. മുൻപ് 737 ഡോളർ ആയിരുന്ന ശരാശരി നിരക്ക് ഇപ്പോൾ 550 ഡോളറായി (ഏകദേശം 46,000 രൂപ) കുറഞ്ഞു.
ലോസ് ആഞ്ചലസിൽ നടക്കുന്ന യുഎസ്എ - പാരഗ്വായ് ഉദ്ഘാടന മത്സരത്തിന്റെ കുറഞ്ഞ ടിക്കറ്റ് നിരക്ക് അഞ്ച് മാസത്തിന് ശേഷം ആദ്യമായി 1000 ഡോളറിന് താഴെയെത്തി (938 ഡോളർ). സ്റ്റേഡിയങ്ങൾ പകുതി മാത്രം നിറയുമോ എന്ന ആശങ്ക ഫിഫ അധികൃതർക്കുണ്ട്.
എന്നാൽ ജൂലൈ 19ന് ന്യൂജഴ്സിയിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന്റെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. ഫൈനൽ കാണാനുള്ള കുറഞ്ഞ നിരക്ക് നിലവിൽ 7,734 ഡോളറാണ് (ഏകദേശം 6.4 ലക്ഷം രൂപ). ജൂൺ 11ന് മെക്സിക്കോ സിറ്റിയിലാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്.